പോസിറ്റീവ് രാഷ്ട്രീയത്തിനൊപ്പം നിന്നു : പാർട്ടി പുറത്താക്കി ; അബ്ദുല്ലക്കുട്ടി
പൊസിറ്റീവ് രാഷ്ട്രീയത്തിനൊപ്പം നിന്നതിനാണ് പടിയടച്ചു പിണ്ഡം വച്ചതെന്നു കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട എ.പി. അബ്ദുല്ലക്കുട്ടി. പുറത്താക്കിയ നടപടി പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ വിഷമവും പ്രയാസവുമുണ്ട്. വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാട് എന്നും ഒന്നാണ്. താനാണു ശരിയെന്നു കാലം തെളിയിക്കുമെന്നും അബ്ദുല്ലക്കുട്ടി.വിശ്വാസവും വികസനവും സംബന്ധിച്ചു കേരള സമൂഹത്തിൽ അന്നു താൻ ഉയർത്തിയ വിഷയം ഇന്നു സിപിഎമ്മിനെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസത്തെ സംബന്ധിച്ച പാർട്ടി നിലപാട് മാറ്റണം എന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം പോലും ഇപ്പോൾ പറയുന്നു. ഗുജറാത്ത് വികസന മാതൃകയെ പുകഴ്ത്തിയ നിലപാട് ഉപേക്ഷിക്കാതെ തന്നെയാണു താൻ കോൺഗ്രസിൽ ചേർന്നത്. 2009ൽ കണ്ണൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, ഈ നിലപാട് തള്ളിപ്പറയണമെന്നു കോൺഗ്രസ് കോൺഗ്രസ് നേതാക്കളായ കെ.സുധാകരനും ടി.ആസഫലിയും ആവശ്യപ്പെട്ടിരുന്നു.അതിനു താൻ തയാറായില്ല. എന്നിട്ടും പന്ത്രണ്ടായിരത്തോളം വോട്ടിനു ജയിച്ചു. താനാണു ശരിയെന്നു കേരളം തെളിയിച്ചു.