പൊയിലൂരിൽ ക്വാറി സമരത്തിനിടെ വീണ്ടും സംഘർഷം; മാധ്യമ പ്രവർത്തകയുൾപ്പടെ 5 പേർക്ക് പരിക്ക്. 8 പേർ അറസ്റ്റിൽ
പൊയിലൂർ: പൊയിലൂർ വെങ്ങത്തോടിൽ പുതുതായി ആരംഭിച്ച ക്വാറിക്കെതിരെയാണ് നാട്ടുകാർ കഴിഞ്ഞ മാസം 18 മുതൽ പന്തൽ കെട്ടി സമരം ആരംഭിച്ചത്. ക്വാറി നടത്താൻ ഉടമ ഹൈക്കോടതിയിൽ നിന്ന് അനുമതിപത്രം വാങ്ങിയിരുന്നു.
.ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുമെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ സ്ത്രീകളും കുട്ടികളുമടക്കം അതിജീവന സമരത്തിൽ അണിനിരന്നതോടെ പൊലീസ് നടപടി മയപ്പെടുത്തുക യായിരുന്നു. സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന വ്യാഴാഴ്ച ഹിറ്റാച്ചി ഉൾപ്പടെയുള്ള വാഹനങ്ങളുമായി ക്വാറിയിലേക്ക് കടക്കാനുള്ള നീക്കം സമരക്കാർ റോഡിൽ കുത്തിയിരുന്ന് തടഞ്ഞു. മാർഗ്ഗതടസം സൃഷ്ടിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ടോളം പേരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് പൊയിലൂർ ഉൾപ്പടെ 8 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. പൊലീസ് നടപടിക്കിടെ ക്വാറി സമരം റിപ്പോർട്ടു ചെയ്യാനെത്തിയ ഓൺലൈൻ മാധ്യമ പ്രവർത്തക സുകന്യ ഉൾപ്പടെ 5 പേർക്ക് പരിക്കേറ്റു. കൊളവല്ലൂർ സി.ഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം പി.സത്യപ്രകാശ്, ബി.ജെ.പി- ആർ എസ് എസ് നേതാക്കളായ വി.പി.സുരേന്ദ്രൻ, മനോജ് പൊയിലൂർ, വി.പ്രമോദ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.