10 വയസിനു താഴെയുളള കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ ഇറങ്ങിയാൽ മാതാപിതാക്കൾക്ക് 2000 രൂപ പിഴ ഈടാക്കുമെന്നത് അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരേ പോലീസ് നിയമനടപടിയും പിഴയും ചുമത്തുമെന്ന പ്രചരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി കൂടിയായ ലോക്നാഥ് ബെഹ്റയുടെ ഓഫീസ്. കുട്ടികളുമായി പുറത്തിറങ്ങിയാൽ പിഴ ഈടാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
10 വയസിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്തു കൊണ്ടുവന്നാൽ 2,000 രൂപ പിഴയീടാക്കുമെന്ന് സമൂഹ മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു. ഇതേതുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് പോലീസ് വെളിപ്പെടുത്തിയത്. രക്ഷകർത്താക്കൾക്കെതിരെ നടപടിയെടുക്കാനും പിഴചുമത്താനും തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്നും പത്രകുറിപ്പിൽ പറയുന്നു.