പന്നികളുടെ വിളയാട്ടം; കർഷകർ പ്രതിസന്ധിയിൽ
പഴയങ്ങാടി: ജില്ലയിലെ നെല്ലറയായ ഏഴോം നരിക്കോട് വയലിലെ 42 ഹെക്ടറോളം വരുന്ന നെൽപാടങ്ങളിൽ പന്നികൾ വിളയാടുകയാണ്. കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ വിളഞ്ഞ് നിൽക്കുന്ന പാടത്തിറങ്ങി വയലിന്റെ വരമ്പ് ഉൾപ്പെടെ കുത്തിക്കിളച്ച് ഇടുന്ന സ്ഥിതിയാണ്. പന്നിക്കൂട്ടങ്ങളെ പേടിച്ചു പകൽനേരത്തു പോലും വയലിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പ്രളയത്തെ അതിജീവിച്ചതു കൊണ്ട് ഇത്തവണ നരിക്കോട് വയലിൽ മികച്ച വിളവ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് കർഷകർ.എന്നാൽ, നെല്ല് കൊയ്തെടുക്കാൻ പാകത്തിലാകുമ്പോൾ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതു കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഏഴോം കൃഷി വകുപ്പിന്റെ സഹായത്തോടെ മികച്ച നെൽ വിത്തുകളായ ആതിര, ജയജ്യോതി, ഐശ്വര്യ എന്നിവയാണ് ഇത്തവണ കൃഷിയിറക്കിയത്. നെൽകൃഷിക്കു ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ പുതിയ മാർഗം തേടുകയാണ് ഇവിടുത്തെ കർഷകർ.