തളിപ്പറമ്പിൽ മുഖംമൂടി സംഘം കാർ അടിച്ച് തകർത്തു
തളിപ്പറമ്പ് : തളിപ്പറമ്പിൽ മുഖം മൂടിസംഘം കാർ അടിച്ച് തകർത്തു. തളിപ്പറമ്പിലെ മര വ്യവസായി ദിൽഷാദ് പാലക്കോടൻ്റെ ഇന്നോവ കാറിന് നേരെയാണ് ഇന്ന് രാത്രി ഒൻപതരയോടെ ആക്രമം നടന്നത്.
കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണം.
മുഖം മൂടിയണിഞ്ഞ ആറംഗ സംഘമാണ് രാജരാജേശ്വര ക്ഷേത്ര റോഡിൽ മുക്കോലയിൽ വെച്ച് കമ്പി പാര ഉൾപ്പടെ ഉപയോഗിച്ച് അടിച്ച് തകർത്തത്. അക്രമത്തിൽ പരിക്കേറ്റ ദിൽഷാദിനെയും തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി പ്രവർത്തകനും കേരള ബാങ്ക് ജീവനക്കാരനനും സിപിഎം ഞാറ്റുവായൽ ബ്രാഞ്ച് അംഗവുമായ കുറിയാലി സിദ്ദീഖിനെയും തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് ജമാഅത്ത് കമ്മറ്റിയിൽ വഖഫ് ബോർഡ് നടത്തിയ പരിശോധനയിൽ സീതീ സാഹിബ് ഹൈസ്കൂളിൽ ക്രമക്കേട് നടന്നതായി ഒരു വിഭാഗം ആരോപിച്ചിരുന്നു.
സംഭവത്തിൽ സംവാദത്തിന് വെല്ലുവിളിച്ച പി.കെ.സുബൈറുമായി സംവാദത്തിന് ഒരുക്കമാണെന്ന് ദിൽഷാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.