പരിയാരം മെഡിക്കല്‍ കോളേജില്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി ശ്രീലയയുടെ ആത്മഹത്യയിൽ ഞെട്ടി സഹപാഠികളും ബന്ധുക്കളും
കണ്ണൂർ : പരിയാരം മെഡിക്കല്‍ കോളേജില്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍.
കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി.ശ്രീലയ (19) ആണ് മരിച്ചത്.
“പഠിക്കാൻ ബുദ്ധിമുട്ടാണ് അച്ചനും അമ്മയും ക്ഷമിക്കണം” തന്റെ വിഷമങ്ങൾ ഈ രണ്ടു വാചകങ്ങളിൽ ഒതുക്കി ശ്രീലയ മരണത്തെ പുൽകിയപ്പോൾ തങ്ങളുടെ വിഷമങ്ങൾ വിവരിക്കാൻ വാക്കുകളില്ലാതെ വിതുമ്പുകയാണ് ബന്ധുക്കളും സഹപാഠികളും.
ശ്രീലയയുടെ മരണവാർത്ത ഞെട്ടലോടെയാണ് സഹപാഠികളും ബന്ധുക്കളും കേട്ടത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ക്ലാസില്‍ പോകാതിരുന്ന ശ്രീലയ ഉച്ചക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഒന്നാം വര്‍ഷ ബിഎസ്‌സി നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയാണ്.
പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും റൂമില്‍ കത്തെഴുതിവെച്ചതായി പോലീസ് പറഞ്ഞു. പരിയാരം പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകും.