പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം നിലംപണി തുടങ്ങി
പയ്യന്നൂർ : പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 13 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള നിലംപണി തുടങ്ങി. ക്ഷേത്രമതിലിനകവും പുറവും ഭഗവതിയുടെ പന്തൽ മംഗലത്തിനായി ഒരുക്കുന്നതിന് തുടക്കം കുറിക്കുന്ന ചടങ്ങാണ് നിലംപണി. മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽ കൈലാസകല്ലിനു സമീപം തമ്പുരാട്ടിയുടെ പ്രതിപുരുഷൻ നിലംപണിക്ക് തുടക്കമിട്ടു. അരങ്ങിലിറങ്ങിയ ദേവതമാരുടെ പ്രതിപുരുഷൻമാർ കോയ്മമാരോടും സന്നിഹിതരായ മറ്റ് ആചാര സ്ഥാനികരോടും സമ്മതം വാങ്ങിയാണ് നിലംപണി തുടങ്ങിയത്. കൈലാസക്കല്ലിനു സമീപം നിലം കിളച്ച് തല്ലിയുറപ്പിച്ച് ചാണകം മെഴുകി നിലംപണി തുടങ്ങി. തുടർന്ന് അന്ന പ്രസാദവും വിതരണം ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കത്തിനായി മുഴുവൻ സമയവും വാലിയക്കാർ ക്ഷേത്രത്തിലുണ്ടാകും.