വൈദ്യുതി ചാർജ് അടയ്ക്കാൻ സാവകാശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: വൈദ്യുതി ചാർജ് അടയ്ക്കാൻ ഒന്നോ രണ്ടോ മാസത്തെ സാവകാശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ലോക്ക് ഡൗൺ കാരണം നിത്യജീവിതം പോലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ ദുരിതം അനുഭവിക്കുന്നക്ക് മേയ് 4 മുതൽ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന യാഥാർത്ഥ്യം വൈദ്യുതി ബോർഡും സർക്കാരും ഗൗരവമായി പരിഗണിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
വൈദ്യുതി ബോർഡ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ബിൽ അടയ്ക്കാൻ സാവകാശം നൽകാനായില്ലെങ്കിൽ സാമ്പത്തിക സ്ഥിതി തീരെയില്ലാത്തവർക്ക് ബിൽ അടയ്ക്കാൻ സർക്കാർ ധനസഹായം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കുറി ഭീമമായ തുകയാണ് ബിൽ ഇനത്തിൽ വന്നിട്ടുള്ളത്. ശമ്പളമുള്ളവർക്കും സാമ്പത്തിക സ്ഥിതി ഉള്ളവർക്കും ഒഴികെ മറ്റാർക്കും ബിൽ അടയ്ക്കാനുള്ള ശേഷിയില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ലോക്ക് ഡൗൺ നീട്ടിയെങ്കിലും തുക അടയ്ക്കാനുള്ള തിയതി നീട്ടിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
നടപടി സ്വീകരിച്ച ശേഷം ചീഫ് സെക്രട്ടറിയും വൈദ്യുതി ബോർഡ് സെക്രട്ടറിയും 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഷാഹുൽ ഹമിദ് നൽകിയ പരാതിയിലാണ് നടപടി.