600 ൽ മിന്നി മെസ്സി ; ബാഴ്സയ്ക്ക് രാജകീയ വിജയം
ഇരട്ട ഗോളുകളുമായി ലയണല്‍ മെസി തിളങ്ങിയപ്പോള്‍ യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യ പാദ സെമിയില്‍ ബാഴ്സലോണ, ലിവര്‍പൂളിനെ തകര്‍ത്തു. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പിൽ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരുടെ വിജയം. ആദ്യ പാദത്തില്‍ മൂന്ന് ഗോളുകള്‍ക്ക് പിന്നിലായതോടെ രണ്ടാം പാദ സെമിയില്‍ ലിവര്‍പൂള്‍ വിയര്‍ക്കും.ക്യാമ്പ് നൗവിലെ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാഴ്ത്തി മത്സരത്തിന്‍റെ ഇരുപത്തിയാറാം മിനുറ്റില്‍ ബാഴ്സ മത്സരത്തില്‍ മുന്നിലെത്തി. മുന്‍ ലിവര്‍പൂള്‍ താരം കൂടിയായ ലൂയി സുവാരസായിരുന്നു ഗോള്‍സ്കോറര്‍. ആദ്യ പകുതിക്ക് പിരിയുമ്പോൾ ബാഴ്സ ഒരു ഗോളിന് മുന്നിട്ട് നിന്നു.ആദ്യ പകുതിയില്‍ ഏറെക്കുറേ നിശബ്ദനായി നിന്ന ലയണല്‍ മെസിയുടെ വമ്പൻ തിരിച്ചുവരവായിരുന്നു രണ്ടാംപകുതിയില്‍ കണ്ടത്. എഴുപത്തിയഞ്ചാം മിനുറ്റില്‍ സുവാരസിന്‍റെ പോസ്റ്റില്‍ത്തട്ടി തിരിച്ചുവന്ന പന്ത് വലയിലേക്ക് തിരിച്ച് തന്‍റെ ആദ്യ ഗോള്‍ നേടിയ മെസി ഏഴ് മിനുറ്റുകള്‍ക്ക് ശേഷം ഫുട്ബോള്‍ ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ചു. എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു ഇത്. സൂപ്പര്‍ താരത്തിന്‍റെ അറുന്നൂറാം ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കൂടിയായിരുന്നു ഇത്.