ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

ആലപ്പുഴ : വൻ ജനരോഷത്തിനൊടുവിൽ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്.
ജൂലൈ 26നാണ് ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ എറണാകുളം കലക്ടറായി പോകുന്ന ഭാര്യ രേണു രാജിൽ നിന്ന് ചുമതലയേറ്റത്.ശ്രീറാമിന് പകരം കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു കൃഷ്ണ തേജ് ഐഎഎസ്.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ സംസ്ഥാനത്ത് ആകെ തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കലക്ടർ സ്ഥാനത്ത് നിയമിച്ചത്ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനമുന്നയിച്ചത്. ഇതിനു പുറമെ സുന്നി കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലും വലിയ തോതിൽ പ്രതിഷേധങ്ങൾ സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം അലയടിച്ചിരുന്നു.
2019 ലാണ് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്.