പത്ത് വർഷം മുമ്പ് കാണാതായ സതീശനെ മയ്യിൽ പോലീസ് നാഗപൂരിൽ കണ്ടെത്തി

പത്ത് വർഷം മുമ്പ് കാണാതായ ആളെ മയ്യിൽ പോലീസ് നാഗപൂരിൽ കണ്ടെത്തി. മുല്ലക്കൊടി നണിയൂർ നമ്പ്രം സ്വദേശി ചെന്നക്കണ്ടത്തിൽ എൻ.കെ സതീശനെ മയ്യിൽ സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐ ടി.സുനിൽ കുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
2012ൽ വീടുവിട്ടിറങ്ങിയ സതീശൻ മലേഷ്യയിലാണ് എത്തുന്നത്. അതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ട് 2019ൽ നാട്ടിലേക്ക് വരികയാണെന്ന് അറിയിച്ചു. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ സതീശനെക്കുറിച്ച് യാതൊരു വിവരവും തുടർന്ന് ഉണ്ടായില്ല.
ഇതേത്തുടർന്ന് 2019 ൽ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സതീശൻ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാത്തതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ആഴ്ച ഇയാളെ കണ്ടെത്താൻ മയ്യിൽ പോലീസ് ഊർജിതമായി അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിൽ ആധാർ കാർഡ് ഉപയോഗിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതായും ATM ഇടപാട് നടത്തുന്നതായും കണ്ടെത്തി. തുടർന്നാണ് നാഗ്പൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
എഎസ്ഐ രാജേഷ്, സീനിയർ സിപിഒ വിനോദ്, സിപിഒ അനിൽ കെ.ദാസ് എന്നിവരും സതീശനെ കണ്ടെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.